ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇഡി റെയ്ഡ് തടസപ്പെടുത്തിയ വിഷയത്തിൽ മമത ബാനർജിക്കും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസി അന്വേഷണം തടസപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
വിഷയം പരിഹരിച്ചില്ലെങ്കിൽ അത് നിയമവ്യവസ്ഥ തകരാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയ്ക്കും സർക്കാരിനും നോട്ടീസ് അയച്ചത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന പോലീസ് എടുത്ത കേസും കോടതി സ്റ്റേ ചെയ്തു. കുറ്റവാളികൾക്ക് സംസ്ഥാന ഏജൻസികൾ സംരക്ഷണം നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു.
റെയ്ഡിനിടെയുള്ള സിസി ടിവി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്നും നിർദേശിച്ചു. അതേസമയം കേന്ദ്ര ഏജൻസികൾക്ക് തെരഞ്ഞെടുപ്പുകളിൽ ഇടപെടരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി. എന്നാൽ ഇതാരോപിച്ച് അന്വേഷണം തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.